കൊച്ചിയില്‍ മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടാന്‍ നീക്കം. യുഎസ് ആസ്ഥാനമായ കോറോ ഹെല്‍ത്ത് എന്ന സ്ഥാപനമാണ് തൊഴിലാളികളെ പുറത്താക്കിയത്. ഇതോടെ 800 ഓളം ജീവനക്കാര്‍ പെരുവഴിയിലായി. കമ്പനി നഷ്ടത്തിലാണെന്നും മൂന്നുമാസത്തിനുള്ളില്‍ കോമ്പന്‍സേഷന്‍ നല്‍കാമെന്നുമാണ് കമ്പനിയുടെ വിശദീകരണം. ജനപ്രതിനിധികള്‍ ഇടപെട്ടതോടെ താല്‍ക്കാലികമായി മരവിപ്പിച്ചു.


മെഡിക്കല്‍ കോഡിങ് സ്ഥാപനമാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോറോ ഹെല്‍ത്ത്. രാവിലെ ഓഫീസില്‍ ജോലിക്കായി എത്തിയപ്പോഴാണ് പിരിച്ചുവിടല്‍ ജീവനക്കാര്‍ അറിയുന്നത്. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ അടച്ചതോടെ 800ഓളം വരുന്ന ജീവനക്കാര്‍ പെരുവഴിയിലായി. അറിയിപ്പുകളൊന്നും കൂടാതെ റിലീവിങ് ലെറ്റര്‍ വാങ്ങി, ഐഡി കാര്‍ഡുകള്‍ നല്‍കി മടങ്ങാനും ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.

യാതൊരു മുന്നറിയിപ്പും കൂടാതെയുള്ള പിരിച്ചുവിടലില്‍ ജീവനക്കാര്‍ പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന് ഉമാ തോമസ് എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി. കമ്പനി അധികൃതരോട് സംസാരിച്ച് പിരിച്ചുവിടല്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. പ്രശ്‌നപരിഹാരം ഉണ്ടാകുന്നത് വരെ ജീവനക്കാര്‍ക്ക് പഴയതുപോലെ ഓഫീസില്‍ എത്താമെന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങില്ലെന്നും ചര്‍ച്ചയില്‍ തീരുമാനമായി. കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൂട്ടുന്നതിനെക്കുറിച്ചും തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ.
 

Post a Comment

Previous Post Next Post