തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ വീണ്ടും ശക്തമായതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടൽപാതകളിലൊന്നായ ഹുർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം കുത്തനെ കുറഞ്ഞു. സമുദ്രഗതാഗതം പ്രതിസന്ധിയിലായത് ആഗോള എണ്ണവിതരണം, കപ്പൽഗതാഗതം, ഇൻഷുറൻസ് ചെലവ്, ചരക്ക് ഗതാഗത നിരക്കുകൾ എന്നിവയിൽ കൂടുതൽ സമ്മർദ്ദമുണ്ടാകും. നിലവിൽ എണ്ണവിലയിൽ വലിയ ചാഞ്ചാട്ടമില്ലെങ്കിലും, സംഘർഷം ദീർഘിക്കുകയാണെങ്കിൽ ഊർജ വിപണിയിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഹുർമുസിൽ അമേരിക്കയുടെ ഏകോപനത്തിലുള്ള പാതയിൽ ഏതാണ്ട് പൂർണമായും കപ്പൽഗതാഗതം നിലച്ചതായി പ്രമുഖ സമുദ്രവിവര സ്ഥാപനമായ ലോയ്ഡ്സ് ലിസ്റ്റ് ഇന്റലിജൻസ് പറയുന്നു. സ്ഥാപനത്തിന്റെ റിപ്പോർട്ട് പ്രകാരം, ജൂലൈ 7 ചൊവ്വാഴ്ച മുതൽ വലിയ കപ്പലുകളൊന്നും അമേരിക്ക ഏകോപിപ്പിക്കുന്ന ‘സതേൺ ഹൈവേ’ വഴി കടലിടുക്ക് മുറിച്ചുകടന്നിട്ടില്ല. എന്നാൽ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം(എ.ഐ.എസ്) സംവിധാനം ഓഫ് ചെയ്ത് രണ്ട് കപ്പലുകൾ കടന്നതായി സംശയിക്കുന്നുണ്ട്.
സമുദ്ര ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ‘വിൻഡ്‍വാർഡ്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം തിങ്കളാഴ്ച 45 കപ്പലുകൾ ഹുർമുസ് കടലിടുക്ക് കടന്നിരുന്നു. എന്നാൽ ബുധനാഴ്ച വെറും 5 കപ്പലുകൾ മാത്രമാണ് കടന്നത്. വ്യാഴാഴ്ച ഗതാഗതം വളരെ പരിമിതമായി മാത്രമാണ് നടക്കുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ദിവസേന ശരാശരി 130 കപ്പലുകൾ ഈ കടൽപാത വഴി കടന്നുപോയിരുന്നു.
അതിനിടെ വ്യാഴാഴ്ച ഇറാന്റെ തെക്കൻ മേഖലയിൽ നിരവധി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സംഘർഷം രൂക്ഷമാകുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയും അമേരിക്ക ഇറാനിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങളുണ്ടായിട്ടുള്ളത്. എന്നാൽ, പുതിയ സ്ഫോടനങ്ങൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അതേസമയം ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അമേരിക്കൻ ആക്രമണങ്ങൾക്ക് തിരിച്ചടിയായി മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളും മറ്റ് ലക്ഷ്യങ്ങളും ആക്രമിച്ചതായി ഇറാനിയൻ മാധ്യമങ്ങളും ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.
സംഘർഷം രൂക്ഷമായിട്ടും അന്താരാഷ്ട്ര എണ്ണവിലയിൽ വലിയ വർധനവ് നിലവിലുണ്ടായിട്ടില്ല.
ബ്രെന്റ് ക്രൂഡിന് വെള്ളിയാഴ്ച രാവിലെ ബാരലിന് 76.37 ഡോളറാണ് നിരക്ക്. വ്യാഴാഴ്ചത്തെ ക്ലോസിങ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ മാറ്റമില്ലാതെ തുടരുകയാണിത്. എന്നാൽ കഴിഞ്ഞ ആഴ്ചത്തേക്കാൾ 4 ഡോളറിലധികം ഉയർന്ന നിരക്കാണ് ഇപ്പോഴുള്ളത്.
അമേരിക്കയും ഇറാനും കഴിഞ്ഞ മാസം യുദ്ധം അവസാനിപ്പിക്കാൻ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം എണ്ണവില യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ പുതിയ ഏറ്റുമുട്ടൽ വീണ്ടും വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.

Post a Comment