കോഴിക്കോട് : മാനുഷിക സേവനത്തിനും സാമൂഹിക പരിഷ്‌കരണത്തിനും വിദ്യാഭ്യാസ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ക്കായി ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ 'എക്സലന്‍സ് അവാര്‍ഡ്' മലേഷ്യയുടെ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീമിന് സമ്മാനിക്കും. 

നാളെ (ഞായര്‍) കോഴിക്കോട് മര്‍കസില്‍ വെച്ച് നടക്കുന്ന സ്വകാര്യ ചടങ്ങില്‍ വെച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
 
ലോകമെമ്പാടുമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന, വിവിധ രാജ്യങ്ങളില്‍ സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തികളെയാണ് ഈ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

 അന്‍വര്‍ ഇബ്‌റാഹീമിന്റെ നീണ്ട കാലത്തെ നിസ്വാര്‍ഥ സേവനവും അദ്ദേഹത്തിന്റെ ധാര്‍മികമായ നേതൃത്വവും മറ്റും പരിഗണിച്ചാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. അതോടൊപ്പം, ആഗോളതലത്തില്‍ സമാധാനത്തിനും സാമൂഹിക നീതിക്കുമായി നിലകൊള്ളുന്നതിന് കൂടിയാണ് ഈ അംഗീകാരം നല്‍കിയത്.

മലേഷ്യയെ ലോകത്തിന്റെ തന്നെ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിലും രാജ്യത്ത് നടപ്പാക്കിയ വൈജ്ഞാനിക- സാമൂഹിക പുരോഗതിയും എടുത്ത് പറയേണ്ടതാണെന്ന് എസ് എ ഫൗണ്ടേഷന്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു.

 കേരളത്തില്‍ നിന്നുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി അവസരങ്ങളാണ് അന്‍വര്‍ ഇബ്‌റാഹീമിന്റെ ഇടപെടല്‍ വഴി ഒരുങ്ങിയതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പൊന്നാനി ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പൗരാണിക വൈജ്ഞാനിക പാരമ്പര്യത്തെ വിളിച്ചോതുന്ന തരത്തില്‍ വിദ്യാഭ്യാസ വിപ്ലവം ആലേഖനം ചെയ്യുന്ന ഉപഹാരം നിലമ്പൂര്‍ തേക്കിലാണ് നിര്‍മിച്ചിരിക്കുന്നത്.

Post a Comment

أحدث أقدم