അഗളി: അട്ടപ്പാടി പുതൂര്‍ ചീരക്കടവില്‍ ഭവാനിപ്പുഴയില്‍ സ്ത്രീയുടെയും അഞ്ച് വയസ്സുകാരിയുടെയും ശരീരഭാഗങ്ങള്‍ ചാക്കുകളില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നിര്‍ണായക വഴിതിരിവില്‍. കൃത്യത്തിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിന് ശേഷം ഇയാള്‍ കേരളം വിട്ടതായി പൊലിസിന് സൂചന ലഭിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അഗളി പൊലിസ് പ്രതിയെ കണ്ടെത്താന്‍ അന്തര്‍സംസ്ഥാന തലത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മൃതദേഹങ്ങള്‍ ഒഴുക്കിക്കളയാന്‍ ഉപയോഗിച്ച ബിരിയാണി അരിയുടെ പ്രത്യേക ചാക്കുകളാണ് കേസില്‍ പൊലിസിന് ലഭിച്ച ആദ്യത്തെ പ്രധാന തുമ്പ്. കോട്ടത്തറയിലെ ഒരു കടയില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളി ഈ ചാക്കുകള്‍ വാങ്ങിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കടയിലെ വിവരങ്ങളില്‍ നിന്നും വ്യക്തമായി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാള്‍ അട്ടപ്പാടിയിലെ ഒരു തോട്ടത്തില്‍ ജോലിക്കായി എത്തിയിട്ട് ഇരുപത് ദിവസത്തോളമേ ആയിട്ടുള്ളൂ.

"ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. മെഷീന്‍ പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിലാക്കി പുഴയില്‍ തള്ളുകയായിരുന്നുവെന്നാണ് നിഗമനം. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുകയാണ്. മൃതദേഹങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Post a Comment

Previous Post Next Post