താമരശ്ശേരി :
ഈ മാസം പതിമൂന്നിന് താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർച്ച ചെയ്ത സംഘത്തിലെ രണ്ടു പേരെ കോഴിക്കോട് റൂറൽ എസ് പി ഡോ. അർവിന്ദ് സുകുമാർ ഐ പി എസ് ന്റെ കീഴിലുള്ള
സംഘം അറസ്റ്റ് ചെയ്തു.
എറണാകുളം കുഞ്ഞിക്കൈ കളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശ്ശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തു പറമ്പിൽ ഷാമോൻ (23), എന്നിവരാണ് ഇന്ന് പുലർച്ചെയോടെ ഇടപ്പള്ളി വെച്ചും കൊടുങ്ങല്ലൂർ വെച്ചും താമരശ്ശേരി പോലീസിന്റെ പിടിയിലായത്.
13-ന് രാവിലെ 8മണിയോടെയാണ് ചുരം ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ വെച്ച് മൈസൂരിൽ നിന്നും സ്വർണ്ണം വാങ്ങിക്കുന്നത്തിനായി കൊടുവള്ളിയിലേക്ക് കാറിൽ വരികയായിരുന്ന മഹാരാഷ്ട്ര സ്വാദേശിയും മൈസൂരിൽ താമസക്കാരനുമായ
വിശാൽ ഭഗത് മട്‌കരി എന്നാളെ രണ്ടു കാറുകളിലായി വന്ന
കവർച്ച സംഘം മുൻപിലും പുറകിലുമായി ബ്ലോക്കിട്ട് കാറിന്റെ
സൈഡ് ഗ്ലാസ്സുകൾ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു തകർത്ത് വിശാലിനെ അടിച്ചു പുറത്തേക്കിട്ട ശേഷം കാറും കാറിൽ സൂക്ഷിച്ചിരുന്ന 68-ലക്ഷം രൂപയുമായി കടന്ന് കളഞ്ഞത്.
സംഭവത്തിനു ശേഷം പതിനഞ്ചാം തിയ്യതിയാണ് വിശാൽ പരാതിയുമായി താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വരുന്നത്. സംഭവത്തെ കുറിച്ച് നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയ പോലീസ്
മണിക്കൂറുകൾക്കുള്ളിൽ രണ്ടു പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും മറ്റ് പ്രതികളെ കുറിച്ച് വിവരം ശേഖരിക്കുകയും ചെയ്തു.തൃശൂർ കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ കവർച്ച സംഘത്തിലെ ചിലരാണ് ആസൂത്രണം ചെയ്തത്.ഷാമോൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ്.
സ്വർണ്ണ-കുഴൽ പ്പണ ഇടപാടുകാർ മുതൽ നഷ്ടപ്പെട്ടാൽ പരാതി നൽകില്ലെന്ന് മനസ്സിലാക്കിയാണ് പ്രതികൾ കവർച്ച നടത്തിയത്.
കവർച്ചക്ക് ഉപയോഗിച്ച KL 45- T.3049-നമ്പർ സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കവർച്ച ചെയ്ത പണം സംഘത്തലവൻ വീതം വെക്കുന്നതിനു മുൻപേയാണ് രണ്ടു പേരും പിടിയിലായത്.
പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
താമരശ്ശേരി ഡി വൈ എസ് പി ഇൻ ചാർജ് പി.പ്രമോദിന്റെ നേതൃത്വത്തിൽ താമരശ്ശേരി ഇൻസ്‌പെക്ടർ സായൂജ്കുമാർ. എ, എസ് ഐ ജിതേഷ് കെ, എസ് , സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്,,എ എസ് ഐ അഷ്‌റഫ്. വി,,സീനിയർ സി പി ഒ മാരായ ജയരാജൻ പനങ്ങാട് , ജിനീഷ് ബാലുശ്ശേരി , സി പി ഒ മുജീബ്. എം, ജിതിൻ.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.
Post a Comment