കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു.

 കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ പൂര്‍ണമായും ഒപ്പമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കും.

ബിന്ദുവിന്റെ മകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. 

മകന് ജോലി നല്‍കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ പരിഗണിക്കുമെന്നും സാമ്പത്തിക സഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും, വീടിന്റെ സാഹചര്യങ്ങളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. 
അതേസമയം വിശദമായ റിപ്പോര്‍ട്ട് 7 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുന്നത്.

ഇന്നലെ ബിന്ദുവിന്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ആഭിമുഖ്യത്തില്‍ നവീകരിച്ചു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു കുടുംബത്തെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു.
 

Post a Comment

أحدث أقدم