കാസര്‍കോട്: നവകേരള സദസിനോട് ജനങ്ങൾ കാണിക്കുന്ന വികാരം മാനിച്ച് കോൺഗ്രസ് തിരുമാനം തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസി​ന്റെ രണ്ടാം ദിനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 യുഡി.എഫ് കക്ഷികൾ ഈ വിഷയത്തിൽ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്. കേരളത്തിന്റെ വരുംകാല അനുഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് നവകേരള സദസിലെ വൻ ജനാവലി. സ്ത്രീ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

സ്ത്രീ സുരക്ഷ കാര്യത്തിൽ കേരളം സ്വീകരിച്ച നിലപാടാണ് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം കൈവരിച്ച സമഗ്രവികസനത്തി​ന്റെയും സര്‍വതലസ്പര്‍ശിയായ സാമൂഹ്യപുരോഗതിയുടേയും മുന്നേറ്റം കൂടുതല്‍ ഊര്‍ജ്ജിതമായി കൊണ്ടുപോകാനുള്ള ഉറച്ച പിന്തുണയാണ് ഇത്. നമ്മുടെ നാട് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. 

തനതു നികുതിവരുമാനത്തിലും ആഭ്യന്തര ഉൽപാദനത്തിലും അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഫെഡറല്‍ ഘടനയെ തന്നെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരി​ന്റെ നയങ്ങളുടെ ഭാഗമായി ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി നമുക്ക് മുന്നിലുണ്ട്. നാടി​ന്റെ നന്മയ്ക്കായി ആ നയങ്ങള്‍ക്കെതിരെ സര്‍ക്കാരിനൊപ്പം സ്വാഭാവികമായും ചേരേണ്ട പ്രതിപക്ഷം സര്‍ക്കാരി​ന്റെ ജനകീയതയെ തകര്‍ക്കാനുള്ള അവസരമായി ദുഷ്ടലാക്കോടെയാണ് അതു കാണുന്നത്.

 ഒരു വലിയ വിഭാഗം മാധ്യമങ്ങളും ദൗര്‍ഭാഗ്യവശാല്‍ അവര്‍ക്കൊപ്പം ചേര്‍ന്നു ജനങ്ങളില്‍ നിന്നും നിജസ്ഥിതി മറച്ചുവയ്ക്കുകയാണ്.

അങ്ങനെ മറച്ചുവെക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളെ ധരിപ്പിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതി​ന്റെ സമഗ്രത ഉറപ്പാക്കാനുമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ വി. ശിവൻ കുട്ടി, വി.എൻ. വാസവൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
 

Post a Comment

Previous Post Next Post